2010 ജൂലൈ 2, വെള്ളിയാഴ്‌ച

മാങ്കുളത്തുകാര്‍ക്ക് ആശ്വാസമേകി സോളിഡാരിറ്റി കുടിവെള്ള പദ്ധതി സമര്‍പ്പിച്ചു.

ഇടുക്കി: വര്‍ഷങ്ങളായി കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിലെ 125 കുടുംബങ്ങള്‍ക്ക് ആശ്വാസമേകി സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പദ്ധതിയുടെ സമര്‍പ്പണം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ നിര്‍വ്വഹിച്ചു.സമൂഹത്തിലെ ദുര്‍ബ്ബലരുടെ സേവനത്തിന് യുവസമൂഹം മുന്നോട്ടു വരണമെന്ന്് അദ്ദേഹം പറഞ്ഞു. സാധാരണ ക്കാരനെ പരിഗണിക്കുന്ന വികസന പദ്ധതികള്‍ക്കായിരിക്കണം ഭരണകൂടങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. ദശലക്ഷക്കണക്കിന് രൂപമുടക്കി നിര്‍മ്മിച്ച പദ്ധതികള്‍ പരാജയപ്പെട്ടിടത്താണ് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മുടക്കി സോളിഡാരിറ്റി പദ്ധതി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ സഹായിക്കുന്നത് ഏറെ പുണ്യമുള്ള പ്രവൃത്തിയാണെന്നും വെള്ളം, റോഡ് ഉള്‍പ്പെടെയുള്ള എല്ലാറ്റിനും പണം കൊടുക്കേണ്ട നിര്‍ഭാഗ്യകരമായ അവസ്ഥയെ ചെറുക്കണമെന്നും മുഖ്യപ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു.
താളുംകണ്ടം കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ആശംസ കളര്‍പ്പിച്ചുകൊണ്ട് മാങ്കുളം ഗ്രാമപഞ്ചായത്ത് അംഗം മാത്യു ജോസ്, ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ എന്‍.യു. ജോണ്‍, മാനുഷ സെക്രട്ടറി ശശികുമാര്‍ കിഴക്കേടം, കാണി മല്ലിവെള്ളയില്‍, കുടിവെള്ള പദ്ധതി ഉപഭോക്തൃ സമിതി ചെയര്‍മാന്‍ കുമാരന്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഷാജി ആലപ്ര സമാപന പ്രസംഗം നടത്തി.

സോളിഡാരിറ്റി മാങ്കുളം യൂണിറ്റ് പ്രസിഡന്റ് മനോജ് താളുംകണ്ടം സ്വാഗതവും ഷാജഹാന്‍ മാങ്കുളംനന്ദിയും പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ദീലീപ്, സെക്രട്ടറി അഷറഫ്, ശിവമണി, ബോബന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ